കോഴിക്കോട്: അയോദ്ധ്യാ വിധിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹീമും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചന കേസിൽ നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2019 നവംബർ എട്ടിന്റെ സുപ്രീം കോടതി വിധിയിൽ സംഭവം തെറ്റാണെന്ന് പറഞ്ഞു. ആ തെറ്റിനെ സംരക്ഷിക്കുന്ന സമീപനമാണ് സിബിഐ സ്പെഷൽ കോടതിയുടേതെന്ന് റിയാസ് പറയുന്നു.
അടിയന്തരമായി അപ്പീലിന് പോകണം. നീതി നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നാളെ ഇൻജസ്റ്റിസ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. വീടുകളിൽ, ജോലി സ്ഥലങ്ങളിൽ ഓഫീസികളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കും. ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്ന യുവാക്കളെ കൂടെ നിന്ന് പ്രവർത്തിക്കാൻ സ്വാഗതം ചെയ്യുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒന്നായാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം ഇല്ലായിരുന്നെങ്കിൽ ഇന്ന് കോൺഗ്രസ് വിജയ ദിവസമായി ആഘോഷിച്ചേനെ. അനീതിക്കെതിരെ ആരുമായും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. മുഖ്യശത്രു സിപിഎം ആണ് ബിജെപിയല്ല എന്ന അഭിപ്രായം തന്നെയാണോ പികെ കുഞ്ഞാലിക്കുട്ടി എം പി ക്ക് ഇപ്പോഴുമെന്ന് റഹീം ചോദിച്ചു.
Discussion about this post