കണ്ണൂർ: പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കോടികൾ ചെലവഴിച്ചു മാസങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതികൾ പാളുന്നു. പച്ചക്കറികൾക്ക് പൊതുവിപണിയിൽ റെക്കോർഡ് വില.
ഓരോ വീട്ടിലും ഒരു പച്ചക്കറിത്തോട്ടം മുതൽ കുടുബശ്രീകളുടെ കീഴിലുള്ള സാമൂഹിക പച്ചക്കറിത്തോട്ടം വരെയുള്ള ബഹുമുഖ പദ്ധതികൾക്കായി സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. വീടുകളിലെ പച്ചക്കറിത്തോട്ടങ്ങൾക്കായി വിത്തും വളവും ഉൾപ്പെടെയാണ് കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സൗജന്യമായി നൽകിവരുന്നത്. വൻതോതിൽ പച്ചക്കറി കൃഷി നടത്തുന്നവർക്ക് വായ്പയും സബ്സിഡിയും വേറെയും നൽകുന്നു. സാമൂഹിക ബാധ്യതയുടെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്നാൽ ഈ പദ്ധതികൾ ഒന്നും ഫലം കണ്ടില്ലെന്നതാണ് പച്ചക്കറികളുടെ കുതിച്ചുയരുന്ന വില നൽകുന്ന സൂചന. കാരണം വീടുകളിലടക്കം ഉൽപ്പാദിപ്പിക്കാവുന്ന പച്ചക്കറി ഇനങ്ങൾക്കാണ് റെക്കോർഡ് വിലയുള്ളത്.
കൊറോണയുടെ തുടക്കകാലത്ത് വീടുകളിൽ അടച്ചിരുന്ന സമയങ്ങളിൽ എല്ലാവരും വീട്ടുപറമ്പിലും ടെറസ്സുകളിലും ഉൾപ്പെടെ പച്ചക്കറി കൃഷി ചെയിരുന്നു.ഇത് വൻ വിജയവുമായി. ഗ്രാമ പ്രദേശങ്ങളിൽ അടക്കം വിഷരഹിത പച്ചക്കറികളുടെ ചന്തകൾ ആരംഭിക്കുകയും ഇവിടങ്ങളിൽ വലിയ തോതിൽ വിൽപ്പന നടക്കുകയും, പൊതുവിപണിയിൽ പച്ചക്കറി വില കുത്തനെ കുറയുകയും ചെയ്തിരുന്നു. എന്നാൽ ആദ്യത്തെ ഉത്സാഹം പിന്നീടാ കണ്ടില്ല. ഇതോടെ വിപണിയിൽ വൻ വിലക്കയറ്റവുമുണ്ടായി.
സമീപകാലത്തൊന്നുമില്ലാത്ത വിധത്തിലാണ് ഇപ്പോൾ പച്ചക്കറി വില കുതിച്ചുയരുന്നത്. ഉത്തരേന്ത്യൻ ഉൽപന്നമായ ഉള്ളി അടക്കമുള്ളവയ്ക്ക് സാധാരണ നിലയിൽ ഇടക്കിടെ വില വർദ്ധനവുണ്ടാകാറുണ്ട്. ഇപ്പോൾ കിലോവിന് 50 മുതൽ 60 വരെയാണ് വില.നേരത്തെ ഉള്ളിവില 100 ന് അടുത്തെത്തിയിരുന്നു. പിന്നീടിത് കുറഞ്ഞ് കിലോവിന് 15 രൂപ വരെയായി കുറഞ്ഞു. ഇതാണിപ്പോൾ ഒറ്റയടിക്ക് വർദ്ധിച്ചത്.
നാട്ടിൻ പുറത്തടക്കം സമൃദ്ധമായി വിളയുന്ന വെണ്ട, വെള്ളരി, കക്കിരി, ചേന, ചേമ്പ്, പയർ തുടങ്ങിയവയ്ക്കടക്കം ചരിത്രത്തിലിന്നു വരെയില്ലാത്ത വിലയാണ്. വെണ്ടയ്ക്ക- 50 ഉം, വെള്ളരിക്ക- 30 ഉം, കക്കിരിക്ക- 40 ഉം, ചേന- 42 ഉം, ചേമ്പ്- 70ഉം, പയർ- 75 രൂപയുമാണ് കിലോവിന് വില. വഴുതിന- 38 ഉം, പടവലം- 52 രൂപയുമാണ് വില.
തക്കാളി- 50ഉം, കാരറ്റ്- 85 ഉം, ഇളവൻ-35 ഉം, കൊത്തവര- 50ഉം, കോളി ഫ്ലവർ-ന് 60 ഉം, ഉരുളക്കിഴങ്ങ്- 46 രൂപയുമാണ് മാർക്കറ്റുകളിലെ വില. ഗ്രാമീണ പ്രദേശങ്ങളിലെ കടകളിൽ വില ഇനിയും കൂടും. പൊതു വിപണിയിലെ വിലപിടിച്ചു നിർത്തുന്നതിനായി സർക്കാർ നേതൃത്വത്തിലുള്ള ഹോട്ടികോർപ് വിപണന ശാലകൾ പ്രധാന നഗരങ്ങളിൽ മാത്രമേയുള്ളൂ. സഹകരണ സംഘങ്ങൾ നടത്തുന്ന പച്ചക്കറി വിൽപ്പന ശാലകളിലും വില കുറവില്ല.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറികൾ എത്തുന്നതെന്നും, അവിടങ്ങളിലുണ്ടായ കനത്ത മഴ മൂലം ഉൽപ്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നു.
Discussion about this post