ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും വീട്ടുവാതില്ക്കല് എന്‍.ഐ.എയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സി.ബി.ഐയും കയറിയിറങ്ങുമ്പോള്‍, ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ് എന്ന് വാചകക്കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിക്കുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാല്‍, സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ദാരുണമായ സംഭവത്തില്‍ കോടതി നേരിട്ട് നടത്തുന്ന എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പറയുന്ന സാത്വികനായ ഒരു മുഖ്യമന്ത്രിയെ മോശക്കാരനെന്നാണ് ചിത്രീകരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന് തന്റെ പോസ്റ്റില്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതില്ക്കല് എന്‍.ഐ.എയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സി.ബി.ഐയും കയറിയിറങ്ങുമ്പോള്‍, ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ് എന്ന് വാചകക്കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്. പറഞ്ഞ് നാവെടുക്കുന്നതിന് മുന്നേ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് തലയില്‍ മുണ്ടിട്ട് രാജ്യദ്രോഹക്കേസില്‍ കേന്ദ്ര ഏജന്‍സിക്ക് മുന്പില് പോയി ഇരിക്കേണ്ടി വന്നെങ്കില്‍, ആള് സുല്‍ത്താനാണ്.
പക്ഷെ, സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ദാരുണമായ സംഭവത്തില്‍ കോടതി നേരിട്ട് നടത്തുന്ന എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പറയുന്ന സാത്വികനായ ഒരു മുഖ്യമന്ത്രി മോശക്കാരനാണ്. കൊള്ളാം ! ഗംഭീരമായിട്ടുണ്ട്.
സത്യത്തില്‍ യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ മേല്‍ വിലാസമോ, ഭരണനിപുണതയോ ഒന്നുമല്ല കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തേയും പേടിപ്പിക്കുന്നത്. പിന്നെയോ, കാവി കണ്ടാല്‍ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗി ആദിത്യനാഥിനെ വേട്ടയാടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ മുതലകണ്ണീരുകള്‍ക്ക് പിന്നില്‍ ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പകയല്ലെങ്കില്‍, വാളയാറിലെ പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിങ്ങള്‍ കയറി ഇറങ്ങുമായിരുന്നില്ലല്ലോ? ‘
Discussion about this post