കോട്ടയം: ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസ്ലർ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുൻനിർത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ദർശനത്തെ കുറിച്ചോ കൃതികളെ കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ് സർക്കാർ വൈസ് ചാൻസ്ലർ ആക്കിയതെന്ന് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർവ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാർക്കായി റിസർവ് ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സർക്കാർ ശ്രീനാരായണ സർവ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നത്? പാർട്ടി വേദിയാക്കി യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം മാറ്റിയത് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി എതിർത്തിരിക്കുകയാണ്. ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.
സർവകലാശാല വൈസ് ചാൻസലറാൻ യോഗ്യതയുള്ളയാളെ സംസ്ഥാന സർക്കാർ തയ്യാറാവണം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സർക്കാർ എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്ന നമ്പർ വൺ കേരളം എന്ന ആപ്തവാക്യം യാഥാർഥ്യമായതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഇന്ന് രാജ്യത്ത് കോവിഡ് പടർന്ന് പിടുക്കുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് രോഗിക്ക് തലയിൽ മുണ്ടിട്ട് ചികിത്സയ്‌ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ കോവിഡ് രോഗിയോട് തലയിൽ മുണ്ടിട്ട് വരാൻ പറഞ്ഞിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഇത് കാണിക്കുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്.
ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും കൈമലർത്തുകയാണ്. ഇവിടെ ഒരു സംവിധാനവുമില്ല, കോവിഡ് രോഗികളെ കൊണ്ടുപോവാൻ ആളില്ല. യഥാർത്ഥത്തിൽ തലയിൽ മുണ്ടിട്ടിരിക്കുന്നത് സർക്കാരാണ്. യു.പിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്നവർ വാളയാറിലെ പെൺകുട്ടിയുടെ അമ്മയോട് കരുണ കാണിക്കണം. വാളയാർ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരെടുത്തത്. നീതി ആവശ്യപ്പെട്ട് അവർക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായി. എല്ലാം സർക്കാർ വീഴ്ചയാണ്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്ന നിലപാടാണ് സർക്കാരെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post