ഡല്‍ഹി: കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഡല്‍ഹിയില്‍ തുറന്നെങ്കിലും സിനിമ ടിക്കറ്റ് എടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അഞ്ചാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30-ന്റെ ഷോക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30 യുടെ ഷോക്ക് അഞ്ചുപേരും.
150 സീറ്റുകളുള്ള തിയറ്ററിലാണ് വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്. പുതിയ സിനിമകളൊന്നും തിയറ്ററില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകള്‍ വീണ്ടും തുറന്നത്. അടുത്ത ആഴ്ചയോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
ഒരാഴ്ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.
തിയറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കും. കൂടാതെ പോപ്കോണ്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ യു.വി സാനിറ്റൈസേഷന്‍ നടത്തും.
50 ശതമാനം സീറ്റുകളില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. ഉച്ചക്ക് 12 മുതല്‍ എട്ടുമണി വരെയാണ് പ്രദര്‍ശന സമയം.
Discussion about this post