ഡല്‍ഹി: കൊവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്. കൊവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ഫൗണ്ടേഷന് വ്യക്തമാക്കി. ഇന്ത്യയിലെ ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് ഇതിന് സഹായിക്കുക എന്ന് ഫൗണ്ടേഷന് സിഇഒ മാര്‍ക്ക് സൂസ്മാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കൊവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ അറിയിച്ചത്.
കൊവിഡിനെ തുരത്താന്‍ സാധ്യമായ എല്ലാ രീതികള്‍ ഉപയോഗിച്ചും ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്സിന് അടുത്ത വര്‍ഷത്തോടെ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് നമ്മള് ഓരോരുത്തരും. ഇന്ത്യയിലെ ശക്തരായ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ ആയിരിക്കും വലിയൊരു ശതമാനം മരുന്നുകളുടേയും നിര്‍മാണം നടക്കുക. കൊവിഡിന്റെ അടുത്ത ഘട്ടത്തില്‍ ശ്രദ്ധ കൊടുക്കേണ്ട പ്രധാന മേഖല അതായിരിക്കുമെന്നും മാര്‍ക്ക് സുസ്മന്‍ വ്യക്തമാക്കി.
ആഗോള തലത്തില്‍ എല്ലാവര്ക്കും ഒരേപോലെ വാക്സിന് ലഭ്യമാക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വികസിത രാജ്യങ്ങള്‍ക്ക് വാക്സിന് ലഭ്യമാകുന്നതിന് ഒപ്പം, വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും വാക്സിന് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എന്നാല്‍ ഓരോ രാജ്യത്തും വാക്സിന് വിതരണം എങ്ങനെയാവും എന്നത് ആ രാജ്യത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post