ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് നീതി ലഭ്യമാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. കുൽഭൂഷന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള ബില്ലിന് പാക് പാർലമെന്ററി പാനലിന്റെ അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടർന്നാണ് നടപടി. ഇത് ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
തീവ്ര നിലപാടുള്ള രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് പാക് നീതിന്യായ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ബില്ലിന്റെ ഡ്രാഫ്റ്റിന് അംഗീകാരം നൽകിയത്. പാക് സൈനിക കോടതിയുടെ ശിക്ഷാവിധി അപരിഷ്കൃതവും ബാലിശവുമാണെന്ന് അന്താരാഷ്ട്ര വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പാക് കോടതിയുടെ വിധി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. വിഷയം ഫലപ്രദമായും നീതിയുക്തമായും പുനപരിശോധിക്കണമെന്നും കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
അമ്പത് വയസ്സുകാരനായ കുൽഭൂഷൺ യാദവിനെ 2017 ഏപ്രിൽ മാസത്തിലാണ് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുൽഭൂഷണ് നിയമസഹായം നിഷേധിച്ച് ഏകപക്ഷീയമായി വിധിച്ച ശിക്ഷയ്ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post