തിരുവനന്തപുരം: അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയെ എതിര്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. നെടുങ്കണ്ടത്തെ രാജ്കുമാര് മരിച്ച സംഭവം, വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ മരിച്ച കേസ്, ചിറ്റാറിലെ മത്തായിയുടെ കേസ്, ജിഷ്ണു പ്രണോയ് കേസ് എന്നിവയെല്ലാം ഈ സര്‍ക്കാരാണ് സി.ബി.ഐക്ക് വിട്ടത്. എന്നാല്‍ കതിരൂര്‍ മനോജ് കേസ് സി.ബി.ഐക്ക് വിടുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ എതിര്‍ത്തത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാന്‍ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്. ലൈഫ് മിഷനില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതാണ് സി.ബി.ഐയെ എതിര്‍ക്കാനുളള പ്രേരണയ്ക്ക് കാരണമെന്ന് മുരളീധരന് ആരോപിച്ചു.
സര്‍ക്കാരിന്റെ വലിയ തീവെട്ടി കൊളളകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പുറത്തുവരാന്‍ സാദ്ധ്യതയുണ്ട്. ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉള്‍പ്പടെയുളള കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലയെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മനസിലാക്കണം. കേസുകളില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയുകയില്ലെന്നും മുരളീധരന് വ്യക്തമാക്കി.
രാജ്യത്ത് പല തരത്തിലുളള മത വൈരാഗ്യം വളര്‍ത്തുന്ന സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് ഗൗരവമുളള കാര്യമാണ്. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശ പ്രകാരണമാണോ ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. ഇത് കോണ്‍ഗ്രസിന്റെ ദേശീയ നയമാണോയെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും മുരളീധരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ വന്ന രാഹുല്‍ഗാന്ധി സി.പി.എമ്മിനെ പ്രശംസിക്കുകയും ബി.ജെ.പിയെ എതിര്‍ക്കുകയും ചെയ്യുകയാണ്. പി.സി തോമസ് അടക്കമുളള ഘടകകക്ഷി നേതാക്കള്‍ എന്‍.ഡി.എ വിടുന്ന കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post