ബെംഗളൂരൂ മയക്കു മരുന്നുകേസിലെ സാമ്പത്തിക ഇടപാടും പ്രതികൾക്ക് സ്വർണക്കടത്തുമായുള്ള ബന്ധവും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) അന്വേഷിക്കാനുള്ള സാധ്യത കൂടുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻ.സി.ബി.) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിലുള്ള മയക്കു മരുന്നുകേസിലെ പ്രതികൾക്ക് സ്വർണാഭരണ മേഖലയിലുള്ളവരുമായി ബന്ധമുണ്ട്.
മയക്കു മരുന്നുകേസിൽ എൻ.സി.ബി. അറസ്റ്റു ചെയ്ത മുഹമ്മദ് അനൂപിന് സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസുമായി സൗഹൃദമുണ്ട്. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ലഹരിമരുന്ന് ഇടപാടിൽ ഉപയോഗിച്ചതിനെക്കുറിച്ച് എൻ.സി.ബി. അന്വേഷണം ആരംഭിച്ചു.
നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ പ്രതികളായ മയക്കു മരുന്ന് കേസിൽ സ്വർണാഭരണരംഗത്ത് പ്രവർത്തിക്കുന്ന വൈഭവ് ജെയിൻ, ആദിത്യ അഗർവാൾ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവർ സ്വർണ ഇടപാടിലൂടെ സ്വരൂപിച്ച കള്ളപ്പണം ലഹരിപ്പാർട്ടികളുടെ മറവിൽ വെളുപ്പിച്ചെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
മയക്കു മരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ കർണാടകത്തിലെ ആഭ്യന്തരസുരക്ഷാവിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരസുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എൻ.ഐ.എ. അന്വേഷണകാര്യത്തിൽ തീരുമാനം. നവംബറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും.
മയക്കു മരുന്ന് കേസിലെ പ്രതികളുടെ അന്തസ്സംസ്ഥാന-വിദേശ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാടിലൂടെയാണ് വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് സംഘത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post