കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തനായ എം.എല്‍.എ മിഹിര്‍ ഗോസ്വമിയെ തേടി പരക്കം പാഞ്ഞ് തൃണമൂല്‍ മന്ത്രിമാര്‍. മിഹിര്‍ ഗോസ്വാമി ബി.ജെ.പി എം.പിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയത്.
അനുനയ ശ്രമത്തിനായി മന്ത്രിസഭാംഗങ്ങള്‍ എം.എല്‍.എയുടെ വീട്ടിലെത്തിയെങ്കിലും മിഹിര്‍ ഗോസ്വാമി സ്ഥലത്തുണ്ടായിരുന്നില്ല.
വ്യാഴാഴ്ച ബി.ജെ.പി എം.പി നിതീഷ് പ്രമാണികാണ് ഗോസ്വാമിയെ വീട്ടിലെത്തി കണ്ടത്. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ എം.എല്‍.എയെ കാണാന്‍ ശ്രമം ആരംഭിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ മിഹിര്‍ ഗോസ്വാമി ബി.ജെ.പി എം.പിയെ കണ്ടത് ഗൗരവതരമായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാരണത്താലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും മന്ത്രിയുമായ രബീന്ദ്രനാഥ് ഗോഷ് തന്നെ നേരിട്ട് ഗോസ്വാമിയെ കാണാന്‍ വീട്ടിലേക്ക് പുറപ്പെട്ടത്.
”മിഹിര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വീട്ടില്‍ ഇല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. എവിടെയാണെന്ന് അറിയില്ല. ഉടന്‍ മിഹിറുമായി സംസാരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്” ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ തൃണമൂലില്‍ നിന്നും 8 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയിരുന്നു.
Discussion about this post