അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. വിവാഹം നടക്കാന്‍ വേണ്ടി മാത്രം നടത്തുന്ന മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി തള്ളിയതെന്ന് ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014-ലെ നൂര്ജഹാന് ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി വ്യക്തമാക്കി.
2014-ല്‍ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹരജിയും അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം ഇസ്ലാം നിയമ പ്രകാരം നിക്കാഹ് കഴിച്ചവരായിരുന്നു ഇവര്‍. അന്ന് വാദം കേട്ട കോടതി ചോദിച്ചത് ഇസ്ലാമിനെക്കുറിച്ച് അറിവോ വിശ്വാസമോ ഇല്ലാതെ ഒരു ഹിന്ദു പെണ്‍കുട്ടി വിവാഹത്തിന് വേണ്ടി മാത്രം ഇസ്ലാമിലേക്ക് മതം മാറുന്നത് ശരിയാണോ എന്നായിരുന്നു.
എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും 2014-ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തനം നടത്തപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post