അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാമക്ഷേത്രം സുപ്രീംകോടതി വിധിയിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്. ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.
സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ഭീകരരെ നേരിടുന്നതിനിടയില്‍ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ചിലര്‍ പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നു. പുല്‍വാമ രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145-ാം ജന്മദിന പരിപാടികളുടെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.
Discussion about this post