കൊച്ചി: 1971 ജനവരി ഒന്നിനുശേഷം കേരളത്തിലുണ്ടായ വനഭൂമി കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വനഭൂമിയെന്ന് സത്യവാങ്മൂലം നല്കി കയ്യേറിയ ഏഴായിരം ഏക്കര്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ ഈ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. ഒരു വര്‍ഷത്തിനകം ഇവ പൂര്‍ണമായി ഒഴിപ്പിക്കണം. ഈ കാലയളവില്‍ ഇത്തരം ഭൂമിയില്‍ അവകാശം സ്ഥാപിക്കാനായി നല്കുന്ന അപേക്ഷകളില്‍ തീരുമാനം കൈക്കൊള്ളും മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണംഹൈക്കോടതി ആവശ്യപ്പെട്ടു.
വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ പ്രധാനമായും മൂന്നാര്‍ ഭാഗത്ത് വലിയ രീതിയില്‍ വനഭൂമിയുടെ കയ്യേറ്റം 1977ന് ശേഷം നടന്നിട്ടുണ്ടെന്ന് ആരോപിച്ചും അത് ഒഴിപ്പിക്കണമെന്ന് കാണിച്ചുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ നേരത്തെ തന്നെ സര്‍ക്കാരിനോട് നടപടിയെടുക്കണമെന്നും എടുത്ത നടപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
7000 ഏക്കര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഇന്ന് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. കേന്ദ്ര നിയമമോ സംസ്ഥാന നിയമമോ ഏതാണ് ബാധകമാവുക എന്നതനുസരിച്ച് കൃത്യമായി നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. ആറു മാസത്തിനകം നടപടി സ്വീകരിച്ച ശേഷം കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു.
Discussion about this post