ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പാക്കിസ്ഥാന് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. നേരത്തെ വിദേശകാര്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി സിംഗ് പാക്ക് ഹൈക്കമ്മിഷനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
വെള്ളിയാഴ്ച പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ രണ്ടുതവണ വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നാലു സൈനികരും ആറു നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്റെ എട്ടു സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.
ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലാണു പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാന് നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.
പാക് ആക്രമണത്തോട് ശക്തമായി പ്രതികരിച്ച ഇന്ത്യ അതിര്‍ത്തിയിലെ നിരവധി പാക് ബങ്കറുകള്‍ തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പു റത്തുവിട്ടു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു കരസേനാ സൈനികരും ഒരു ബിഎസ്എഫ് സബ് ഇന്സ്പെക്ടറുമാണു വീരമൃത്യു വരിച്ചത്. ഡാവര്‍, കെരന്‍, ഉറി, നൗഗാം, ഹാജി പീര്‍ സെക്ടറുകളിലായിരുന്നു മോര്ട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള പാക് ആക്രണം. മൂന്നു സൈനികര്‍ ബാരാമുള്ളയിലെ നംബ്ല സെക്ടറിലും ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ രാകേഷ് ഡോവല്‍(39) ഹാജിപീര്‍ സെക്ടറിലുമാണ് വീരമ്യുത്യു വരിച്ചതെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ബാരാമുള്ളയിലെ ഉറിക്കു സമീപം കാമല്കോട്ടില് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിലാണു രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.
നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമേ ബന്ദിപോറയില്‍ ഗ്രസ് സെക്ടറിലെ ഇസ്മാര്ഗ്, കുപ്വാരയിലെ കെരാന്‍ എന്നിവിടങ്ങളിലും പാക്കിസ്ഥാന് ആക്രമണം നടത്തി. പാക് വെടിവയ്പിനിടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും സൈന്യം ഇത് പരാജയപ്പെടുത്തി.
Discussion about this post