ന്യൂഡൽഹി: ഇന്ത്യൻ സൈനിക യൂണിഫോമുകൾക്കായി ഉപയോഗിച്ചിരുന്ന ചൈനയുടെയും മറ്റു വിദേശ രാജ്യങ്ങളുടെയും മെറ്റീരിയലുകൾക്കു ബദലായി ഇനി മുതൽ രാജ്യം ഉപയോഗിക്കുക തദ്ദേശീയമായി നിർമ്മിച്ച തുണിത്തരങ്ങൾ. ഈ മേഖലയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനായി നെയ്ത്തുനൂൽ ഉല്പാദിപ്പിക്കുന്നതിനും മറ്റും ഇന്ത്യയുടെ ടെക്സ്റ്റയിൽ വ്യവസായ മേഖലയെ സഹായിക്കുക ഡി.ആർ.ഡി.ഒ ആയിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ദൗത്യം ഡി.ആർ.ഡി.ഒ ഏറ്റെടുത്തിരിക്കുന്നതെന്ന് ഡി.ആർ.ഡി.ഒയിലെ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രി ഇന്റർഫേസ് ആൻഡ് ടെക്നോളജി മാനേജ്മെന്റിന്റെ ഡയറക്ടർ ഡോ. മായങ്ക് ദ്വിവേദി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനു വേനൽക്കാലത്ത് ധരിക്കാനുള്ള യൂണിഫോമിനു മാത്രം 55 ലക്ഷം മീറ്റർ തുണിത്തരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാവിക സേന, വ്യോമ സേന, മറ്റു അർദ്ധ സൈനിക വിഭാഗങ്ങൾ എന്നിവയിലുൾപ്പെടെയുള്ള സൈനികരുടെ യൂണിഫോമിനായി വർഷം 1.5 കോടി മീറ്റർ തുണിത്തരങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സൈനിക യൂണിഫോമുകൾക്കാവശ്യമായ തുണി ഇന്ത്യയിൽ നിർമിക്കാനായാൽ അത് വളരെ വലിയൊരു നേട്ടമായിരിക്കുമെന്ന് മായങ്ക് ദ്വിവേദി കൂട്ടിച്ചേർത്തു.
Discussion about this post