ലഖ്നൗ: ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍. ദ്വിദിന സന്ദര്‍ശനത്തിനായി യുപിയിലെത്തിയ ലെനെയ്ന്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം നടത്തിയത്.
ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച മതപരമായ ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം പങ്കെടുത്തു. ഒരു മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി.
മഹാറാണ പ്രതാപ് പിജി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് റാവു ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. ഭീം സരോവറിലും മറ്റ് സ്ഥലങ്ങളിലും ലെനെയ്ന്‍ സ്വയം ഫോട്ടോയെടുത്തു. പരിസരത്തെ ഗോശാല സന്ദര്‍ശിച്ച ലെനെയ്ന്‍ ഗോക്കള്‍ക്ക് ശര്‍ക്കര നല്‍കുകയും ചെയ്തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലിയില്‍ അത്ഭുതം പ്രകടിപ്പിച്ച ലെനെയ്ന്‍ സമീപത്ത് സ്ഥിതിചെയ്യുന്ന മറ്റ് ആരാധനാലയങ്ങളും സന്ദര്‍ശിച്ചു.
ഗോരഖ്‌നാഥ് ക്ഷേത്ര പുരോഹിതന്‍ യോഗി കമല്‍ നാഥ്, സെക്രട്ടറി ദ്വാരക തിവാരി, ഗുരു ഗോരാക്ഷനാഥ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ കെ പി ബി സിംഗ്, മാദ്ധ്യമ ചുമതലയുള്ള വിനയ് ഗൗതം എന്നിവര്‍ ലെനെയ്നയെ സ്വീകരിച്ചു. ക്ഷേത്രത്തിലെ മഹന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അംബാസഡറെ അറിയിച്ചു.
ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിച്ച ഗോ സംരക്ഷണ പ്രചാരണത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മതപരവും സാംസ്കാരികവുമായ പുസ്‌തകങ്ങള്‍ ലെനെയ്ൻ ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തിറക്കി.
Discussion about this post