തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ ക്രമക്കേടിനെതിരായ വിജിലന്‍സ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നതിന്റെ തെളിവാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സംസ്ഥാന വിജിലന്‍സിനെ ധനമന്ത്രിക്ക് വിശ്വാസമില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേസരി മെമ്മോറിയല്‍ ഹാളില്‍ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ മാത്രമല്ല സംസ്ഥാന ഏജന്‍സികള്‍ വരെ പിണറായി സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുകയാണ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും കെ.എസ്.എഫ് ഇ ചിട്ടിയിലും അഴിമതി നടന്നെന്ന് പറയുന്നത് വിജിലന്‍സാണ്. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ പേരില്‍ കേസെടുത്തതും കെ.എസ്.എഫ്.ഇയില്‍ റെയിഡ് നടത്തിയതും വിജിലന്‍സാണ്. ഇതോടെ കേന്ദ്രഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന സി.പി.എമ്മിന്റെ പ്രചരണം പാളിപോയതായും മുരളീധരന് ചൂണ്ടിക്കാട്ടി.
നാലര വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ കേസെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ ഇടതുസര്‍ക്കാരിന്റെ അഴിമതികള്‍ക്കൊപ്പം യു.ഡി.എഫിന്റെ പഴയ അഴിമതിയും ജനങ്ങള്‍ക്ക് ഓര്‍ക്കുന്നതിന് അവസരമുണ്ടായിരിക്കുകയാണ്. രണ്ട് മുന്നണികളും ഒരേ പോലെ വിവസ്ത്രരായിരിക്കുകയാണ്. ഇവിടെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാവുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളായ ജന്‍ധന്‍ അക്കൗണ്ടും കിസാന്‍ സമ്മാന്‍ നിധിയും സൗജന്യറേഷന് വിതരണവും ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി മാറി.
പട്ടിണി മരണത്തില്‍ നിന്നും കോടിക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ സൗജന്യ റേഷന്‍ വിതരണത്തിലൂടെ സാധിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി മുന്നണിയായി മത്സരിക്കുന്നുവെന്നത് ഇത്തവണ എന്‍.ഡി.എയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. എല്ലാ ജന വിഭാഗങ്ങളും ബി.ജെ.പിയോട് അടുക്കുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴിക കല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. എന്‍.ഡി.എയുടെ മുന്നേറ്റം ഉറപ്പായതോടെ എല്‍.ഡി.എഫും യു.ഡി എഫും ബി.ജെ.പിയെ ലക്ഷ്യമിടുകയാണെന്നും വി.മുരളീധരന് പറഞ്ഞു.
കര്‍ഷക സമരം രാജ്യവ്യാപകമായി നടക്കുന്നതല്ല. കര്‍ഷക ബില്ലില്‍ എന്താണ് തകരാറ് എന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനോ സമരക്കാര്‍ക്കോ കഴിയുന്നില്ല. തെറ്റിദ്ധരിക്കപ്പെട്ടവരോ ഇടനിലക്കാരോ ആണ് സമരം ചെയ്യുന്നത്. പഞ്ചാബില്‍ മാത്രമാണ് സമരമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post