ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 74.67 ലക്ഷം പേര് വോട്ട് രേഖപ്പെടുത്തും.
തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്വാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്രമന്ത്രി അമിത് ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ് തുടങ്ങിയവർ നേരിട്ടെത്തിയിരുന്നു.
150 ഡിവിഷനുകളിലായി 1122 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തിറങ്ങുന്നത്. നാലു ജില്ലകളിലായാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന്. 2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ആര്.എസ് 99 സീറ്റുകള്‍ പിടിച്ചെടുത്ത് അധികാരം നേടുകയായിരുന്നു. 9101 പോളിങ് സ്റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
50,000ത്തോളം പൊലീസുകാരെ പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളിലെത്തുന്നവര് നിര്‍ബന്ധമായും മാസ്ക് ധരിക്കണം. എല്ലാ ബൂത്തുകളും അണുവിമുക്തമാക്കുകയും വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രം 63 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
Discussion about this post