പെരിയ ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം ശരിവച്ചുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റീസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.
നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദം സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിശദമായ വിധിപ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്.
സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്.
എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സി ബി ഐ ആവശ്യം.
അതേസമയം വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
Discussion about this post