കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി പരസ്യത്തില്‍ വയ്ക്കാന്‍ ഇത്തവണ അടിച്ച് മാറ്റിയത് അദ്വൈതാശ്രമം നിര്‍മിച്ചുനല്‍കിയ വീട്. കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ചു നല്കിയ വീടാണ് സർക്കാർ പദ്ധതിയിൽ നിർമ്മിച്ച വീടാക്കി മാറ്റിയത്.
കൊളത്തൂര്‍ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്റെ വീടിനുമേലെയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നിര്‍മിച്ചതാണെന്ന അവകാശ വാദവുമായി അത്തോളി ഗ്രാമപഞ്ചായത്ത് എത്തിയത്. സിപിഎം നേതാവ് ചിറ്റൂര്‍ രവീന്ദ്രന് പ്രസിഡന്റായുള്ള ഇടതുപക്ഷ ഭരണ സമിതിയാണ് അത്തോളി ഗ്രാമ പഞ്ചായത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്.
2016 ഒക്ടോബര്‍ ഒന്നിനു നടന്ന കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിലാണു മംഗളാലയം പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് ആറു പദ്ധതികള്‍കൂടി ജൂബിലി ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊളത്തൂര്‍ ഗ്രാമത്തില്‍ താമസയോഗ്യമായ വീടില്ലാത്തതോ ഭവനരഹിതമോ ആയ കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാനുള്ള പദ്ധതിയാണു മംഗളാലയം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദാരമതികളുടെ സഹകരണത്തോടെയാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രമം തുടക്കമിട്ട ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതി നടപ്പാക്കുന്നത്.
Discussion about this post