ഡല്‍ഹി: എണ്ണ ഉത്പാദന രാഷ്ട്രങ്ങളായ ഇറാനും വെനസ്വേലയ്ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ പിന്‍വലിക്കുമോ എന്ന് ഉറ്റുനോക്കി ഇന്ത്യ. ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നടക്കുമോ എന്നാണ് ഇന്ത്യ പരിശോധിക്കുന്നത്.
കൂടുതല്‍ ഉത്പാദകരില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. അമേരിക്ക ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്കും ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യകതള്‍ മെച്ചപ്പെടുന്നത് ഇന്ത്യക്ക് പുറമെ മറ്റ് ലോക രാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. ജനുവരിയില്‍ പ്രസിഡന്റ് പദം ഏറ്റെടുക്കുന്ന ജോ ബൈഡന് ഇറാനുമായുള്ള നയപരമായ ബന്ധം മെച്ചപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍.
ചൈനയ്ക്ക് ശേഷം ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. 2019 മെയിലാണ് അമേരിക്ക ഇറാനുമേല്‍ എര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ടെഹ്റാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിയത്.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കുന്നതിനായി വെനസ്വേലയക്ക് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വെനസ്വേലയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തുകയായിരുന്നു. വെനസ്വേലന്‍ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടായിരുന്നു ട്രംപിന്റെ നടപടി.
ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന് വൈസ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴാണ് ആറ് ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ആണവ ധാരണയുണ്ടായത്. അന്ന് ഇറാനുമായുള്ള നയപരമായ ബന്ധം മെച്ചപ്പെടുത്തുമെന്നായിരുന്നു ബൈഡന് പറഞ്ഞിരുന്നത്.
ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറാന് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ സാധ്യതകള്‍ പരിശോധിക്കുന്നത്.
Discussion about this post