ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി. ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ പാകിസ്ഥാനിൽത്തന്നെ ഉണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭീകര പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പൊലീസിനോട് നിർദേശിച്ചത്. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.
മസൂദ് അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്ഥാനി ഉദ്യോഗസ്ഥരും നേതാക്കളും ആവർത്തിച്ചിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ മസൂദ് അസർ പാകിസ്ഥാന്റെ മണ്ണിൽത്തന്നെ ഉണ്ടെന്ന് സ്ഥിരീകരണമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.
Discussion about this post