ഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍ ഇന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
പക്ഷിപ്പനിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗശാലകളും പള്‍ട്രി ഫാമുകളുമെല്ലാം കര്‍ശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിന് വിതരണത്തെ കുറിച്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവില്‍ കേരളം, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, മഹാരാഷ്ട്ര എന്നിങ്ങനെ 10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷിപ്പനിയെ നേരിടാന്‍ മൃഗസംരക്ഷണ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post