ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി രൂപം നല്‍കിയ കോ-വിന്‍ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.
മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.
രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് ഇവ. നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകുമെന്ന് കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.
Discussion about this post