കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്കുള്ള ആദരാഞ്ജലിയാണ് പ്രതിരോധ വാക്സിനെന്ന് പ്രധാനമന്ത്രി വാക്സിനേഷന് ഡ്രൈവ് ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലിയാണ് വാക്സിനേഷന്. ഈ മഹാമാരി മൂലം ആയിരക്കണക്കിന് ആളുകളെയാണ് നമുക്ക് നഷ്ടമായത് മരിച്ചവരുടെ അന്ത്യ കര്‍മ്മം പോലും യഥാവിധി നടത്താനായില്ല. കൊവിഡ് ആളുകളെ അവരുടെ കുടുംബങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മയില്‍ നിന്നും അകന്നു കഴിയേണ്ടി വന്നു. വീട്ടില്‍ പോലും പോകാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാനായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാക്സിന് സ്വീകരിച്ചാലും കൊറോണ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്സിന് പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്സിന് നല്‍കുക. ഒരു ബൂത്തില്‍ നൂറ് പേര്‍ക്കെന്ന കണക്കില്‍ കൊവാക്സിനോ കൊവിഷീല്‍ഡോ ആണ് നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ടത്.
ലോകത്തിന് ഇന്ത്യ മാതൃകയാണ്. സാധാരണയായി ഒരു വാക്സിന് വികസിപ്പിയ്ക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറായി കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് വാക്സിനേഷൻ ക്യാംപയിൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന് ഇന്ത്യ നിര്‍മിച്ച വാക്സിനുകളിൽ വിശ്വാസമാണെന്നും കുടുതൽ വാക്സിനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മൂന്ന് കോടിയോളം മുൻനിര പ്രവര്‍ത്തകര്‍ക്ക് വാക്സിൻ നല്കുന്ന നടപടികള്‍ക്കാണ് ഇന്ന് തുടക്കമായത്. പ്രധാനമന്ത്രി 11 മണിയോടെ വാക്സിനേഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് പല കേന്ദ്രങ്ങളിലും വാക്സിനേഷൻ ആരംഭിച്ചു. രാജ്യത്തെ 3006 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടത്തുന്നത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളുണ്ട്.
ചരിത്രത്തിൽ ഇതുവരെ ഇത്രയധികം പേര്‍ക്ക് വാക്സിൻ നല്കുന്ന യജ്ഞം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് കോടിയിലധികം ജനസംഖ്യയുള്ല നൂറിലധികം രാജ്യങ്ങള്‍ ലോകത്തുണ്ടെന്നും എന്നാൽ ആദ്യ ഘട്ടത്തിൽ മാത്രം ഇന്ത്യ മൂന്ന് കോടിയോളം പേര്‍ക്കാണ് വാക്സിൻ നല്‍കുന്നതെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ 30 കോടിയായി ഈ സംഖ്യ ഉയരുമെന്നും മോദി പറഞ്ഞു.
Discussion about this post