മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ കബളിപ്പിച്ച് കടന്നയാള്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കല്‍പേഷ് ദാഫ്ത്രി എന്നയാള്‍ക്കെതിരെയാണ് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. ദാഫ്ത്രിയുടെ ഉടമസ്ഥതയിലുള്ള സങ്കല്പ് ക്രിയേഷന്‍സ് എന്ന കമ്പനിയുടെ 4.87 കോടി രൂപ വരുന്ന സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈയിലെ വാണിജ്യ കെട്ടിടവും രാജ്കോട്ടിലെ നാല് കെട്ടിടങ്ങളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. പി.എം.എല്‍.എ നിയമപ്രകാരം സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ഇ.ഡിയും അന്വേഷണം നടത്തുന്നത്. വിശേഷ് കൃഷി ആന്‍ഡ് ഗ്രാം ഉദ്യോഗ് യോജന പ്രകാരം അനുവദിച്ച 13 ലൈസന്‍സുകളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. ഈ 13 ലൈസന്‍സുകള്‍ ഹിന്ദുസ്ഥാന്‍ കോണ്ടിനന്റല് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു.
6.8 കോടി രൂപക്ക് ലൈസന്‍സുകള്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നല്‍കാമെന്ന് ദാഫ്ത്രി അറിയിച്ചു. എന്നാല്‍, ഇതേ ലൈസന്‍സുകള്‍ മറ്റ് നിരവധി പേര്‍ക്ക് ഇതിന് മുമ്പ് തന്നെ വിറ്റതായി പിന്നീട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അഹമ്മദ്, പിയുഷ്, വിജയ് ഗാദിയ എന്നിവരും കേസില്‍ പ്രതികളാണ്.
Discussion about this post