ദോഹ: ആയുർവേദ ചികിത്സയ്ക്കു തുടക്കം കുറിച്ച് ഖത്തർ. രാജ്യത്ത് ആദ്യമായി ആയുർവേദ ചികിത്സ നടത്താൻ ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്കാണ്.
2016-ൽ ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക് പ്രവർത്തന ലൈസൻസ് നൽകി തുടങ്ങിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത് കെയർ പ്രാക്ടീഷണേഴ്സിന്റെ കീഴിലാണ് സമാന്തര ചികിത്സകൾക്കുള്ള നിബന്ധനകൾ, റജിസ്ട്രേഷൻ, ലൈസൻസ് എന്നിവയ്ക്കുള്ള ക്യത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും നടപ്പാക്കിയിരിക്കുന്നത്. രോഗികൾക്ക് സുരക്ഷിതമായി സമാന്തര ചികിത്സകളുടെ പ്രയോജനം ഉറപ്പാക്കി കൊണ്ടുള്ളതാണ് വ്യവസ്ഥകൾ.
ഖത്തറിലെ ദുഹെയ്ലിൽ പ്രവർത്തിക്കുന്ന റെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റർ ആണ് രാജ്യത്തെ ആദ്യത്തെ സർക്കാർ അംഗീകൃത ആയുർവേദ ചികിത്സാ കേന്ദ്രം. ആയുർവേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശിനി ഡോ.രശ്മി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്.
ഖത്തറിൽ ആയുർവേദ ചികിത്സ നടത്താൻ ലൈസൻസ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഡോക്ടറും രശ്മിയാണ്. പ്രാക്ടീസ് നടത്താനുള്ള ലൈസൻസ് ലഭിച്ചെങ്കിലും മരുന്നുകളുടെ ലഭ്യത ഉൾപ്പെടെ പൂർണതോതിലുള്ള പ്രവർത്തനത്തിന് ഇനിയും കടമ്പകൾ ഏറെയുണ്ടെന്ന് ഡോ.രശ്മി പറഞ്ഞു. കിഴി, ധാര തുടങ്ങിയ ചികിത്സകളാണ് നിലവിൽ റെമഡി സെന്ററിൽ ലഭിക്കുന്നത്. എണ്ണ തുടങ്ങി നിശ്ചിത മരുന്നുകൾ നൽകാനുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്. അധികം താമസിയാതെ പൂർണതോതിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുന്നതോടെ സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആയുർവേദ ചികിത്സ ദോഹയിൽ തന്നെ ലഭ്യമാക്കാൻ കഴിയും.
ആയുർവേദത്തിന് ഖത്തർ സർക്കാർ അംഗീകാരം നൽകിയതോടെ ഇന്ത്യയുടെ ആയുർവേദ മെഡിസിൻ രംഗത്ത് നിക്ഷേപസാധ്യതകളും ഏറെയുണ്ട്.
ഖത്തർ കമ്പനികളുമായി ചേർന്ന് നിക്ഷേപം വർധിപ്പിക്കാൻ ഇന്ത്യയിലെ നിക്ഷേപകരോട് കഴിഞ്ഞ ലോക ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന വെബിനാറിൽ ഇന്റർനാഷനൽ ബിസിനസ് ഡെലിഗേഷൻ സമ്മിറ്റ് ചെയർമാൻ യൂസിഫ് അൽ ജാബർ ആഹ്വാനം ചെയ്തിരുന്നു.
ഖത്തറിൽ കൂടുതൽ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മെഡിക്കൽ ടൂറിസത്തിന് സാധ്യതകളും വർധിക്കും.
ഇന്ത്യയിൽ നിന്നും കൂടുതൽ ആയുർവേദ മരുന്നുകൾ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യാൻ ഖത്തർ സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആയുർവേദ മരുന്നു മേഖലയ്ക്കും ഖത്തറിൽ പുതിയ വിപണി തുറക്കാൻ ഇടയാക്കും. വരും നാളിൽ ആയുർവേദ ചികിത്സ ഖത്തറിൽ സജീവമാകുന്നതോടെ പ്രവാസികൾക്കും വലിയതോതിൽ ഗുണകരമാകും.
ഇന്ത്യയുടെ ആയുർവേദ ചികിത്സയുടെ പ്രാധാന്യവും പാരമ്പര്യവും ചരിത്രവും കേട്ടറിഞ്ഞ് സ്വദേശികളും ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷയിൽ അതീവ പ്രാധാന്യം നൽകുന്ന സർക്കാർ ആയതിനാൽ ആയുർവേദത്തിന്റെ പ്രാധാന്യം, ചികിത്സാ നേട്ടങ്ങൾ, പഞ്ചകർമ ചികിത്സാ രീതികളും അവയുടെ പ്രാധാന്യവും, ആയുർവേദത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സർക്കാരിനെയും സ്വദേശി സമൂഹത്തെയും ഒരുപോലെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കൂടിയുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകുന്നുണ്ടെന്നും ഡോ.രശ്മി പറഞ്ഞു. ആയുർവേദത്തിന്റെ അനന്തമായ ചികിത്സാ നേട്ടങ്ങളെക്കുറിച്ച് ഖത്തരി സമൂഹത്തിനിടയിൽ മികച്ച അവബോധം നൽകാനുളള ശ്രമങ്ങളിലാണ് ഡോ.രശ്മി.
Discussion about this post