കോഴിക്കോട്: കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരന് രംഗത്ത്. നേതാക്കള്‍ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് മുരളീധരന് പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റുക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു ഡി എഫ് വോട്ടര്‍മാരെ സമീപിക്കുകയെന്നും മുരളീധരൻ പറയുന്നു.
ഭരണ തുടര്‍ച്ചയ്ക്ക് സി പി എം മതങ്ങളെ തമ്മിലടിപ്പിക്കരുത്. ഒരു സഭാ അദ്ധ്യക്ഷന്‍ എതിരെ സ്വര്‍ണക്കടത്ത് കേസില്‍ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കളളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. ശിവശങ്കരന് ജയിലില്‍ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയിലാണ്. സ്വര്‍ണക്കടത്ത്, അഴിമതി എന്നിവയില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സര്‍ക്കാരാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സമിതി വന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സി പി എമ്മിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷേ സി പി എം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നില്ല. ആരും ഒന്നും തീരുമാനിച്ചിട്ടുമില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പുറത്തു വരുന്ന മറ്റെല്ലാ വാര്‍ത്തകളും ഭാവന മാത്രമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
നേതാക്കള്‍ സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കുകയാണ് വേണ്ടത്. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് താന്‍ പറഞ്ഞത് തന്റെ മണ്ഡലത്തിന് കീഴില്‍ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും മുരളീധരന് വ്യക്തമാക്കി.
Discussion about this post