ബാഗ്ദാദ്: ഇറാഖിനെ നടുക്കിയ ഇരട്ട ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. തലസ്ഥാന നഗരമായ ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. 32 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 110 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ടൈറാൻ സ്ക്വയറിന് സമീപമുള്ള തിരക്കുള്ള മാർക്കറ്റിലാണ് സ്ഫോടനം നടന്നത്. ചാവേറായി എത്തിയ ആൾ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ആളുകളെ ഒരു സ്ഥലത്തേക്ക് കൂട്ടമായി എത്തിച്ച് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ ആൾക്കുട്ടം ഓടിയെത്തിയപ്പോഴാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന് മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് ഐ.എസ്.ഐ.എൽ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതോടെ ഐ.എസ്.ഐ.എല്ലിനെ പൂർണമായും തുടച്ചുനീക്കിയെന്ന ഇറാഖി സർക്കാരിന്റെ പ്രഖ്യാപനം പൊള്ളയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്.
അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനായി കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ തലസ്ഥാനത്ത് ക്രമീകരിച്ചിട്ടുണ്ട്.
ഇറാഖിൽ കഴിഞ്ഞ വർഷങ്ങളിലായി ചാവേർ സ്ഫോടനങ്ങൾ കുറവായിരുന്നു എന്നത് കൊണ്ട് തന്നെ സ്ഫോടനത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്ന് സേന അറിയിച്ചിട്ടുണ്ട്.
2019 ജൂണിലാണ് ചാവേർ ആക്രമണം ഇറാഖിൽ അവസാനമായി നടന്നത്. അന്ന് നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സാന്നിധ്യത്തിനെതിരെ സായുധ പോരാട്ടങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. യു.എസ് എംബസി ലക്ഷ്യം വെച്ചാണ് ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുള്ളത്.
Discussion about this post