തൊടുപുഴ: കർഷകസമരക്കാരെ പിന്തുണച്ച് കേന്ദ്രസർക്കാരിനെതിരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ കർഷകന്റെ പരാതി കേൾക്കാൻ മനസും സമയവുമില്ല. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാനെത്തിയ കുടിയേറ്റ കർഷകനെ പൊലീസ് ലോഡ്ജിൽ ബന്ദിയാക്കിയത് 9 മണിക്കൂറാണ്. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയെ (56) ആണ് തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് നാലുവരെ ലോഡ്ജിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ പൊലീസ് കാവൽ നിന്നത്.
തൊടുപുഴയിൽ നിന്ന് 80 കിലോമീറ്ററോളം അകലെയാണ് മുരിക്കാശേരി. രണ്ടു വർഷം പിന്നിട്ടിട്ടും പ്രളയ നഷ്ടപരിഹാരം ലഭിക്കാതെ കടക്കെണിയിലായ ദേവസ്യ മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകാനാണു തൊടുപുഴയിലെത്തി മുറിയെടുത്തത്. 2018-ലെ പ്രളയത്തിലാണ് ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷി സ്ഥലം നഷ്ടപ്പെട്ടത്. ഇതിനു യാതൊരു നഷ്ട പരിഹാരവും ലഭിച്ചിരുന്നില്ല.
ഇതിനിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് കൂടി ലഭിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ 23നു മുരിക്കാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തൊപ്പിപ്പാള ധരിച്ചു പ്ലക്കാർഡുമായി കാൽനടയാത്ര ആരംഭിച്ചത്. ശനിയാഴ്ച രാത്രി വണ്ണപ്പുറം മുണ്ടൻമുടിയിൽ ബന്ധു വീട്ടിൽ തങ്ങിയ ശേഷം തൊടുപുഴയിൽ എത്തി.
എന്നാൽ മുഖ്യമന്ത്രി തൊടുപുഴയിൽ ഉള്ളതിനാൽ അവിടെവച്ചു നിവേദനം നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇടുക്കി റോഡിൽ ടൗൺ ഹാളിനു സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ദേവസ്യ ചാക്കോയുടെ മുറിയുടെ മുന്നിൽ ഇന്നലെ രാവിലെ ഏഴോടെ മഫ്തിയിൽ 2 പൊലീസുകാരെത്തി പുറത്ത് ഇറങ്ങുന്നത് തടയുകയായിരുന്നു. തങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതല ഉള്ളവരാണെന്നും പുറത്തേക്ക് പോകരുതെന്നും നിർദേശിച്ചു.
മുൻകൂട്ടി അനുവാദ ലഭിച്ചവർക്ക് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻസാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അകമ്പടിയോടെയാണ് ദേവസ്യ ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയത്. മാത്രമല്ല മുഖ്യമന്ത്രി തൊടുപുഴയിൽ നിന്നു പോയ ശേഷം വൈകുന്നേരം 4 മണിയോടെയാണു ദേവസ്യയെ പോകാൻ അനുവദിച്ചത്. തുടർന്ന് തിക്താനുഭവത്തോടെ തിരുവനന്തപുരത്തു പോകാനുള്ള തീരുമാനം ദേവസ്യ വേണ്ടെന്നു വച്ചു.
Discussion about this post