ആലപ്പുഴ: കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ഓടെ 52,007 കോടി രൂപയുടെ പദ്ധതികള്‍ കമ്മീഷന് ചെയ്യും. 177 കിലോമീറ്റര്‍ റോഡ് 604 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 119 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 11 റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ നടക്കുന്നു. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ റോഡുകളുടെ വികസനവും പ്രധാനമാണ്. ആലപ്പുഴ ബൈപ്പാസ് കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥലം ഏറ്റെടുപ്പ് വേഗത്തില്‍ നടത്തിയതിന് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കയര്‍, ചണം എന്നിവ കൊണ്ടുള്ള മാറ്റ് റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും ഇതിനായി പൊതുമാനദണ്ഡം രൂപീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post