അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ഗോധ്ര കൂട്ടക്കൊല കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഗോധ്ര സ്വദേശി റഫീഖ് ഹുസൈന് ഭട്ടുക്ക് ആണ് അറസ്റ്റിലായത്.
ഗുജറാത്തിന്റെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായമായി മാറിയ ഗോധ്ര കൂട്ടക്കൊല 2002 ഫെബ്രുവരി 27 നായിരുന്നു നടന്നത്. ഗോധ്രയില്‍വെച്ച് ഒരു കൂട്ടം മതമൗലികവാദികള്‍ സബര്‍മതി എക്സ്പ്രസിന് തീയിടുകയായിരുന്നു.
സംഭവത്തില്‍ കുട്ടികളുള്‍പ്പെടെ തീര്‍ത്ഥാടനത്തിനായി പോകുകയായിരുന്ന 58 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭട്ടുക്കിനെ പോലീസ് പിടികൂടിയത്. ഇയാള്‍ സിഗ്നല്‍ ഫാലിയ മേഖലയിലെ വീട്ടില്‍ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോധ്ര പോലീസ് നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
സബര്‍മതി എക്സ്പ്രസില്‍ തീയിടാന്‍ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഭട്ടുക്ക് എന്ന് പഞ്ചമഹല് പോലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ അറിയിച്ചു. ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതും, ട്രെയിനിൽ തീ ഇടാനായി പെട്രോള്‍ എത്തിച്ചതും ഭട്ടുക്ക് ആണ്.
സംഭവശേഷം പോലീസ് അന്വേഷിക്കുന്നുവെന്ന വിവരം അറിഞ്ഞ ഇയാള്‍ പിന്നീട് ഡല്‍ഹിയിലേക്ക് കടന്നു കളയുകയായിരുന്നുവെന്നും പാട്ടീല്‍ പറഞ്ഞു. നേരത്തെ 14 വര്‍ഷത്തിന് ശേഷം 2016-ല്‍ ഫാറൂഖ് ഭാനയെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post