തിരുവനന്തപുരം : ശബരിമലക്കേസില്‍ എന്‍.എസ്.എസിന്റേതുള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകള്‍ക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്. നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരില്‍ ബി.ജെ.പിക്കാര്‍ക്കൊപ്പം എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളിലെ വിശ്വാസികളുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ളവര്‍ക്കു മുന്നില്‍ ശബരിമലനിയമനിര്മ്മാണമെന്ന യു.ഡി.എഫ് വാഗ്ദാനം ബാലിശമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കേരളത്തിലെ ക്ഷേത്ര ഭരണവ്യവസ്ഥ പൊളിച്ചെഴുതുമെന്നും ക്ഷേത്രഭരണം ഭക്തരെ ഏല്പിക്കുമെന്നും അത് എന്‍.ഡി.എ.പ്രകടനപത്രികയിലുണ്ടാകുമെന്നും മാനിഫെസ്റ്റോ ചെയര്മാന് കൂടിയായ അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റെ ശബരിമല വിഷയത്തോടുള്ള നിലപാട് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ബി.ജെ.പിയും എന്‍.എസ്.എസും കേസ് പിന്വലിക്കണമെന്നാണാവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ആരു പറയുന്നുവെന്നതല്ല, എന്തുപറയുന്നുവെന്നതാണ് പ്രധാനം.
1950 മുതല്‍ ശബരിമലക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചാവിഷയമാണ്. അന്ന് മന്നത്തുപദ്മനാഭനും ആര്. ശങ്കറും ഒറ്റക്കെട്ടായാണ് രംഗത്തുവന്നത്. ചരിത്രത്തിന്റെ ഏടുകളില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ആ കാര്യങ്ങളുടെ തുടര്‍ച്ചയാണ് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇപ്പോഴുള്ള പ്രതിരോധമെന്നും കുമ്മനം പറഞ്ഞു.
ശബരിമല ദേവസ്വം ബോര്‍ഡിന്റെ 1,300 ക്ഷേത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ്. ആ ഒരെണ്ണത്തിനുവേണ്ടി മാത്രമാണ് പ്രത്യേകനിയമമുണ്ടാക്കണമെന്ന് പറയുന്നത്. അതു തന്നെ ബാലിശമാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ ഭരണിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രങ്ങള്‍ മാത്രം എന്തിനാണ് സര്‍ക്കാര്‍ കൈയ്യടക്കിവെച്ചിരിക്കുന്നത്. ഈ ചോദ്യത്തിനുത്തരം നല്കാന് എല്‍.ഡി.എഫും യു.ഡി.എഫും ബാധ്യസ്ഥമാണ്.- കുമ്മനം വ്യക്തമാക്കി.
നിലവിലുള്ള ക്ഷേത്ര ഭരണവ്യവസ്ഥ പൊളിച്ചെഴുതണം. കാലഹരണപ്പെട്ട ഈ നിയമങ്ങള്‍ ഹിന്ദുഭക്തജനവിരുദ്ധമാണ്. അത് മുഴുവൻ ഉപേക്ഷിച്ച് പുതിയ ഭരണവ്യവസ്ഥിതിയുണ്ടാക്കണം. ഭക്തജനങ്ങള്‍ക്ക് പ്രാതിനിധ്യം കൊടുത്താവണം ആ ഭരണം.
Discussion about this post