തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നടത്തിയ പണപ്പിരിവില്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 13 കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആണ് പണം സ്വീകരിക്കുന്നത്. 45 ദിവസം നീണ്ട ഫണ്ട് പിരിവില്‍ ലഭിച്ചത് 2500 കോടി രൂപയാണ്. തമിഴ്നാട്ടില്‍ നിന്ന് ലഭിച്ചത് 85 കോടി. ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ നിന്നാണ് കിട്ടിയത് എന്ന് ട്രസ്റ്റ് ഭാരവാഹികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 4 വരെ സ്വീകരിച്ച പണത്തിന്റെ കണക്കുകളാണ് ട്രസ്റ്റ് പുറത്തുവിട്ടത്.
കിട്ടിയ സംഖ്യ തിട്ടപ്പെടുത്തിവരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ ഏറ്റവും ഒടുവിലെ കണക്കില്‍ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ജനുവരി 15 മുതല്‍ ഫെബ്രുവരി അവസാനം വരെ വീടുകള്‍ കയറി പിരിവ് നടത്തിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള പിരിവ് മാത്രമാണ് നടക്കുന്നത്. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നില്ല. വിദേശത്ത് നിന്ന് കോടികള്‍ എത്തുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്ന് ട്രസ്റ്റ് അറിയിക്കുന്നു.
400 കോടി രൂപയാണ് പ്രധാന ക്ഷേത്ര നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ഉയര്‍ന്നേക്കാം. അനുബന്ധ നിര്‍മാണങ്ങള്‍ക്ക് 1100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന 3 ഏക്കറോളം ഭൂമി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തിരുന്നു. സമീപത്തെ 67 ഏക്കറും സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഇവിടെ ക്ഷേത്രവും അനുബന്ധ കോംപ്ലക്സുകളുമാണ് നിര്‍മിക്കുക. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.
Discussion about this post