കൊച്ചി: കേരള തീരത്തുനിന്ന് 45 അംഗ ശ്രീലങ്കന്‍ സംഘം വിദേശരാജ്യങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുനമ്പത്തും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിന് പുറപ്പെടുമെന്നായിരുന്നു വിവരം. എന്നാല്‍, ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കോസ്റ്റ് ഗാര്‍ഡ്, നാവികസേന, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവരാണ് പരിശോധന കര്‍ശനമാക്കിയത്.
മുനമ്പം ഡിവൈ.എസ്.പി ആര്‍. ബൈജുകുമാറിെന്‍റ നിര്‍ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ കടല്‍ത്തീരങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. സംശയമുള്ള മീന്‍പിടിത്ത ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു.
ബുധനാഴ്‌ച രാത്രി കൊച്ചി തീരത്ത് എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍പിടിത്ത ബോട്ട് കോസ്‌റ്റല്‍ പൊലീസ് പരിശോധിച്ചു. ബോട്ടിന്റെ ഉടമകള്‍ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിട്ടയച്ചു. മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ മറൈന്‍ പമ്പുകളില്‍ പരിചയമില്ലാത്ത ബോട്ടുകള്‍ ഇന്ധനം നിറക്കാന്‍ എത്തിയാലും ഹാര്‍ബറുകളിലും മറ്റും പരിചയമില്ലാത്തവരെ കണ്ടാലും സംശയകരമായ ബോട്ടുകള്‍ ശ്രദ്ധയില്‍പെട്ടാലും വിവര നല്‍കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്‌നിയുടെ നേതൃത്വത്തില്‍ വിദേശത്തേക്ക് പോകാന്‍ 45 അംഗ സംഘം കേരളതീരത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അറിയിപ്പ്. ബോട്ട് ഡ്രൈവറായ റോഡ്നി മുന്‍ എല്‍.ടി.ടി.ഇ അനുഭാവിയാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ 18 തീരദേശ പൊലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തില്‍ കടലില്‍ രാത്രിയും പകലും ബോട്ടുമായി പട്രോളിങ് നടക്കുന്നുണ്ട്.
പരിശോധന തുടരുന്ന സാഹചര്യത്തില്‍ സംഘം വീണ്ടും ഇവിടെ എത്താന്‍ സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യക്കടത്ത് സംഘത്തിന് രക്ഷപ്പെട്ടുപോകാന്‍ പഴുതുകളുള്ള ദേശമാണ് മുനമ്പം എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 2019 ജനുവരി 11നും 12നുമായി മുനമ്പത്തു നിന്ന് 243 പേര്‍ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കേസില്‍ 10 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും വിദേശത്തേക്ക് കടന്നവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിരുന്നില്ല.
Discussion about this post