പാനൂരിൽ ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. കേസിലെ മുഖ്യ ആസൂത്രകൻ പിടിയിലായതായും സൂചനയുണ്ട്.
ഈ കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. അതിൽ 11 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവരാണ് ഒന്നുമുതൽ 11 വരെയുള്ള പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ ഷിനോസിനെയാണ് ആണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷിനോസിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി രതീഷിനെ ഇന്നലെ ആത്മഹത്യ നിലയിൽ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 9 പേരെയാണ് ഇനി പിടികൂടാനുള്ളത്.
ഈ 9 പേരിൽ ഭൂരിഭാഗം പേരും സിപിഎമ്മിൻറെ സജീവ പ്രവർത്തകരാണ്. ഇതിൽ മൂന്ന് പേരാണ് പാർട്ടി ഭാരവാഹിത്വത്തിലുള്ളത്. ഇതിൽ പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ്. എട്ടാംപ്രതി ശശി ആവട്ടെ സിപിഎമ്മിൻറെ കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. അതായത് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ട്രഷററാണ്. സുഹൈൽ ആണ് കൊലപാതകം നടക്കുന്നതിന് മുമ്ബ് തന്നെ ഇങ്ങനെയൊരു കൊലപാതകം നടക്കാൻ സാധ്യതയുണ്ട് എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടത്.
അന്വേഷണസംഘത്തിനെതിരെ പ്രതികളെ പിടികൂടാത്തതിൽ വൻ ആക്ഷേപം ഉയരുന്നുണ്ട്. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നതടക്കമുള്ള ആരോപണങ്ങൾ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്.
അതിനിടെ ഈ കൊലപാതകത്തിൽ മുഖ്യ പങ്കുവഹിച്ചെന്ന് വിശ്വസിക്കുന്ന ആൾ പിടിയിലായെന്ന തരത്തിലുള്ള സൂചനകളും വരുന്നുണ്ട്. ഇയാളാണ് കൊലപാതകത്തിൻറെ സൂത്രധാരൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇയാൾ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കോഴിക്കോട്- കണ്ണൂർ ജില്ലാ അതിർത്തിയിൽവെച്ച് കസ്റ്റഡിയിലെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. രാത്രിയോടെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 9 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോൾ മാത്രമേ ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്.
Discussion about this post