തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും പരസ്പരം ഏറ്റുമുട്ടി എസ് എഫ് ഐ പ്രവര്‍ത്തകര്‍. നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. വ്യാഴാഴ്ച രാത്രി എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം വെള്ളിയാഴ്ച സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.
ബി എസ് സി ഗണിതം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങിയ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളും എസ് എഫ് ഐ യൂണിറ്റ് അംഗങ്ങളും തമ്മിൽ ക്യാംപസില്‍ പലതവണയാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ പരുക്കേറ്റവരുടെയും മര്‍ദ്ദനമേറ്റവരുടെയും പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.
തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടായെങ്കിലും പൊലീസിനെ വിളിക്കാനോ സംഘര്‍ഷം തടയാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്കല് ചടങ്ങ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കിടെ ആയിരുന്നു എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളേജില്‍ ആദ്യ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി രണ്ടു തവണ കൂടി വിദ്യാര്‍ത്ഥികള്‍ ഏറ്റു മുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ് സുബിന്, പ്രണവ് എന്നിവര്‍ ചികിത്സ തേടി.
രണ്ടു വര്‍ഷം മുമ്പ് കോളേജില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അച്ചടക്ക സമിതി തീരുമാനിച്ച നിയന്ത്രണങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ പാലിക്കപ്പെടുന്നില്ല. കോളേജില്‍ രാത്രിയും വിദ്യാര്‍ത്ഥികള്‍ തങ്ങുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞദിവസം തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും കോളേജ് അധികൃതര്‍ പൊലീസിനെ വിളിക്കാന്‍ തയ്യാറാകാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധമുണ്ട്. കോളേജില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ദൃക്സാക്ഷികള്‍ ആയിരുന്നു.
Discussion about this post