ധാക്ക: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശില്‍ ഇതുവരെ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ധാക്ക നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞു. മരണങ്ങള് രണ്ടിരട്ടിയായത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നീങ്ങിയത്. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം ഭക്ഷ്യ വിതരണവും നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വേറെ മാര്ഗമെന്നുമില്ലാത്തതിനാലാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതെന്ന് ബംഗ്ലാദേശ് പൊതുകാര്യ മന്ത്രി ഫറാദ് ഹൊസൈന്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖലീദ സിയ കൊവിഡ് രോഗബാധയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലാണ്. അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട അവര്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
Discussion about this post