കലിംപോംഗ്: പൗരത്വ നിയമം നടപ്പായാല്‍ ഗൂര്‍ഖ വിഭാഗത്തിലെ ഒരാള്‍ പോലും ഇന്ത്യ വിടേണ്ടിവരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ കലിംപോംഗ് മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പശ്ചിമ ബംഗാളില്‍ മമതയും തൃണമൂലും ജനങ്ങളില്‍ തെറ്റിദ്ധാരണകളും നുണകളുമാണ് പ്രചരിപ്പിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ ഇന്ത്യയില്‍ നിലവില്‍ താമസിക്കുന്നവരുടെ പൗരത്വത്തെ സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ ഗൂര്‍ഖകളെ പുറത്താക്കുമെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് ദീദി കളിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം” അമിത് ഷാ പറഞ്ഞു.
ആദ്യം കമ്യൂണിസ്റ്റുകളും ഇപ്പോള്‍ തൃണമൂലും ഗൂര്‍ഖാ സമൂഹത്തെ ബുദ്ധിമുട്ടിക്കുകയാണ്. കലാപമുണ്ടാക്കി അവരുടെ കുടുംബങ്ങളെ അനാഥരാക്കി. ഗൂര്‍ഖകളെ ഓടിച്ച് ആ പ്രദേശം രാജ്യദ്രോഹികള്‍ക്ക് നല്‍കാനാണ് ദീദിയുടെ ശ്രമം. 1200 ഗൂര്ഖകള്ക്കാണ് വിവിധ അക്രമങ്ങളിലായി ജീവന് നഷ്ടപ്പെട്ടത്. നിങ്ങള്‍ക്കുണ്ടായ എല്ലാ നാശനഷ്ടങ്ങളും തിരികെ നല്കാന് ബിജെപിയുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എല്ലാ അക്രമസംഭവങ്ങളുടെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post