നാഗ്പുർ: സംസ്കൃതം രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന നിർദേശം ഡോ.ബി.ആർ. അംബേദ്കർ മുന്നോട്ടുവച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഭാഷാപ്രശ്നം മുൻകൂട്ടിക്കണ്ടായിരുന്നു അംബേദ്കറുടെ നടപടി. മഹാരാഷ്ട്ര ദേശീയ നിയമ സർവകലാശാലയുടെ പുതിയ അക്കാദമിക് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതു ഭാഷയിലായിരിക്കണം നടപടികളെന്ന ചോദ്യം കോടതികളിൽ മിക്കപ്പോഴും ഉയർന്നുവരുന്നു. ഇംഗ്ലിഷും ഹിന്ദിയും ഔദ്യോഗിക ഭാഷകളായുള്ള ഹൈക്കോടതികളുണ്ട്. ചിലർക്കു തമിഴ് വേണം, ചിലർക്കു തെലുങ്കു വേണം. ഈ വിഷയം ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് എനിക്കു പറയാനുള്ളത് – ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാൽ, ഈ പ്രശ്നം മുൻകൂട്ടിക്കണ്ട് അംബേദ്കർ നിർദേശം തയാറാക്കി. അതിൽ മുല്ലമാരുടെയും പൂജാരിമാരുടെയും പുരോഹിതരുടെയും അംബേദ്കറുടെയും ഒപ്പുണ്ടായിരുന്നു. തമിഴിനെ ഉത്തരേന്ത്യക്കാരും ഹിന്ദിയെ ദക്ഷിണേന്ത്യക്കാരും എതിർക്കും. എന്നാൽ, സംസ്കൃതമാണെങ്കിൽ രണ്ടു കൂട്ടർക്കും എതിർപ്പുണ്ടാകില്ല എന്നതായിരുന്നു അംബേദ്കറിന്റെ വിലയിരുത്തൽ.– ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Discussion about this post