തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്തിയത്.
നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോഴായിരുന്നു, പരീക്ഷയുമായി മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.
സംസ്ഥാനത്തൊട്ടാകെ മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് കൊവിഡ് പൊസിറ്റീവായി പരീക്ഷയ്ക്കെത്തിയത്. പ്രത്യേക ഹാളിലായിരുന്നു ഇവര്‍ക്ക് പരീക്ഷ. മാര്‍ച്ചില്‍ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കില്‍ ഇത്രയും രോഗബാധിതര്‍ പരീക്ഷയ്ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഉയര്‍ന്നു. ആദ്യം മാര്‍ച്ച് 17 നാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
മേയ് 14നാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം നടക്കേണ്ടതെങ്കിലും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പ്ലസ് ടു പരീക്ഷ 26 ന് പൂര്‍ത്തിയായിരുന്നു. 8,68,697 വിദ്യാര്‍ത്ഥികളാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി ഇത്തവണ പരീക്ഷയെഴുതിയത്.
Discussion about this post