കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമ തെരഞ്ഞെടുപ്പില്‍ ഒരു എം എല്‍എ യെ പോലും നേടാനാകാതെ ഇടത് പാര്‍ട്ടികള്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായാണ് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഇടത് പ്രതിനിധി ഇല്ലാത്ത സ്ഥിതിയുണ്ടായത്. ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമായ സഞ്ജുക്ത മോര്‍ച്ചയ്ക്ക് 294 അംഗ നിയമസഭയില്‍ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഐഎസ്എഫും ചേരുന്നതാണ് ഈ സഖ്യം. സഖ്യത്തില്‍ നിന്ന് വിജയിക്കാനായത് കോണ്‍ഗ്രസിന്റെ നേപാള്‍ ചന്ദ്ര മഹതോയ്ക്കും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖിക്കുമാണ്.
പുരുലിയ ജില്ലയിലെ ബാഗ്മുണ്ടിയില്‍ നിന്നാണ് നേപാള്‍ ചന്ദ്ര ജയിച്ചത്. അതേസമയം ഭാന്ഗറില് നിന്നാണ് നൗഷാദ് സിദ്ദിഖിയുടെ ജയം. കഴിഞ്ഞ 30 വര്‍ഷത്തോളമായി നടക്കുന്ന ഇടത് പാര്‍ട്ടികളുടെ ക്ഷയം ഇതോടെ അവസാനിച്ചു.
എങ്കിലും കൊവിഡ് ബാധിച്ച ജനങ്ങള്‍ക്ക് അവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രവര്‍ത്തകര്‍. യുവജനത്തിന് ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പറയുന്നു. മുസ്ലിം വിഭാഗത്തില്‍ ഭീതി ജനിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് സാധിച്ചുവെന്നാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരി പറയുന്നത്. ബിജെപിക്കെതിരായ നിരന്തര പോരാട്ടം നടത്തുന്നത് തങ്ങളാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. വിഭജിച്ചുള്ള രാഷ്ട്രീയം തങ്ങള്‍ക്ക് ദുഷ്കരമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. വിദ്യാര്‍ത്ഥി നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള ഇടത് പരീക്ഷണവും പരാജയപ്പെട്ടു.
Discussion about this post