പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മേയ് 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ച് ഉത്തരവിട്ടു.
ലോക്ഡൗണ്‍ കാലയളവില്‍ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കില്ല. പൂജകള്‍ മുടങ്ങാതെ നടക്കും. പൂജാ സമയം രാവിലെ ഏഴ് മുതല്‍ 10 വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങള്‍ അതാത് ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.
ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവില്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനകം ബുക്ക് ചെയ്ത വിവാഹ ചടങ്ങുകള്‍ 20 പേരില്‍ കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ക്ഷേത്രത്തിന് പുറത്തുവെച്ച് നടത്താമെന്നും മാർഗനിർശത്തിൽ പറയുന്നു.
Discussion about this post