കൊല്‍ക്കത്ത: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു. ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമതയുടെ പ്രധാന ആവശ്യം.
നിരവധി പേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തില്‍ വ്യക്തമാക്കി.
കസ്റ്റംസ്, ജിഎസ്ടി, സിജിഎസ്ടി തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പെടുന്നതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം. പുറത്തുനിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുമെന്നും മമത പറയുന്നു.
ബംഗാളിലേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ വിതരണം വര്‍ധിപ്പിക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post