ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എം.എൽ.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. അതിനാൽ താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമായെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം. ‘കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ മണ്ഡലത്തിൽ ഇല്ല. അവൾ എന്റെ നല്ല സുഹൃത്തായിരുന്നു. അവൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവൾക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു’- ഉമാങ് സിങ്കാർ പറഞ്ഞു.
Discussion about this post