തിരുവനന്തപുരം: കെ കെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടിൽ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം. എന്നാൽ 88 അംഗ സമിതിയിൽ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്. പൊതു സമൂഹത്തിലും ഭരണ തലത്തിലും കെകെ ശൈലജക്ക് ഉണ്ടായിരുന്നത് മികച്ച പ്രതിച്ഛായയാണ്. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള തുടർചര്‍ച്ചകളും വിമർശനങ്ങളും എല്ലാം ഉയർന്ന് വരാനിടയുണ്ട്.
Discussion about this post