കണ്ണൂര്‍: സോഷ്യൽമീഡിയയിൽ സിപിഎമ്മിന്റെ സൈബര്‍ പോരാളിയായിരുന്ന പ്രവര്‍ത്തിച്ചിരുന്ന പോരാളി ഷാജി ഫേസ്ബുക്ക് പേജുമായി സിപിഎം നേതൃത്വം തെറ്റി. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെ വിമര്‍ശിച്ച് പോരാളി ഷാജി രംഗത്തെത്തിയിരുന്നു. കൂടാതെ കെ.കെ.ഷൈലജയെ മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കിയതിനെതിരെ പോസ്റ്റുകളിടുകയും ചെയ്തതോടെയാണ് പോരാളി ഷാജിയുമായി പാര്‍ട്ടി നേതൃത്വം ഒടക്കിയത്.
സിപിഎമ്മിന്റെ അനൗദ്യോഗിക സൈബര്‍ പോരാളിയായിരുന്ന പോരാളി ഷാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകള്‍ ഇട്ടതോടെ പോസ്റ്റുകളെ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കനത്ത പിന്തുണയായിരുന്നു പോരാളി ഷാജിയുടേത്. എന്നാല്‍, മന്ത്രിമാരെ തീരുമാനിക്കുന്ന വേളയില്‍ കെ.കെ. ഷൈലജയെ തഴഞ്ഞതോടെ പാര്‍ട്ടി നേതൃത്വത്തിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം ഒരു ചാനലില്‍ പോരാളി ഷാജിക്കു പാര്‍ട്ടിയുമായും ഡിവൈഎഫ്ഐയുമായും ബന്ധമില്ലെന്നു പറഞ്ഞതോടെ പോരാളി ഷാജി ശക്തമായി പ്രതികരിച്ചിരുന്നു.
റഹീമിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വല്ലാതെ അഹങ്കരിക്കരുത് റഹിമേ… പാര്‍ട്ടിക്കു വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്തു സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ ഞാനില്ല… ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിനു സാധാരണ അനുഭാവികളുമില്ല.. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ മുഖമില്ലാത്ത, അറിയപ്പെടാന്‍ താത്പര്യമില്ലാത്ത, പാര്‍ട്ടി ആജ്ഞയ്ക്കായി കാത്തു നില്‍ക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാര്‍ത്തകളും പ്രചരിപ്പിക്കുന്ന, പാര്‍ട്ടി പറയുന്നതിന് മുന്‍പേ ശത്രുക്കള്‍ക്കു മുന്പില് പ്രതിരോധം തീര്‍ക്കുന്ന പതിനായിരക്കണക്കിനു മനുഷ്യരുടെ അധ്വാനമുണ്ട്.
‘മാസ ശമ്പളം വാങ്ങി കംപ്യട്ടറില്‍ മാസത്തില്‍ പത്ത് കളര്‍ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടര്‍മാരല്ല. ഞാന്‍ വെല്ലുവിളിക്കുകയാണ് റഹിമേ… പാര്‍ട്ടി പണം ചെലവാക്കി നില നിര്‍ത്തുന്ന ഒഫീഷ്യല്‍ പേജുകളെക്കാളും കോടികള്‍ ചിലവിട്ട് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജില്‍ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകള്‍ ഈ പേജിലൂടെ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചിലവിട്ടു നിങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഗുസ്തികളെക്കാള്‍ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങള്‍ എയര്‍ ചെയ്യാന്‍ ഈ പേജിനു കഴിഞ്ഞിട്ടുണ്ട്. അതും നിങ്ങളില്‍ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ. റഹിമിന് അത് ഏത് അളവ് കോല് വച്ചു വേണമെങ്കിലും പരിശോധിക്കാം. പിന്നെ വിമര്‍ശനം, തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും റഹിമേ. എന്റേത് ഉള്‍പ്പെടെ ഇവിടെയുള്ള ലക്ഷകണക്കിനു പ്രൊഫൈലുകള്‍ അനുഭാവികളുടേതാണ്. അവരും ഞാനും നിങ്ങളില്‍നിന്നു പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകള്‍ തീര്‍ച്ചയായും പറയും.
വിയോജിപ്പുകള്‍ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയതു പോരെ..നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളെ ഒന്നു വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ.. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വേണ്ട.. പറയാനുള്ളതു പറയും.. നന്മകള് പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി’
Discussion about this post