കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ അപരനായ സ്ഥാനാര്‍ത്ഥി കെ. സുന്ദരയുടെ പരാമര്‍ശങ്ങള്‍ തള്ളി അമ്മ. ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന് പണവും ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണങ്ങള്‍. ഫോണ്‍ മകന്റെ കൈവശം നേരത്തെ ഉണ്ടായിരുന്നതാണെന്നും സുന്ദരയുടെ അമ്മ പറഞ്ഞു.
‘ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയത്. പണം നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു. കെ. സുരേന്ദ്രന് ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്തു’ എന്നും കെ സുന്ദര പറഞ്ഞിരുന്നു. എന്നാല്‍ സുന്ദര പറഞ്ഞതെല്ലാം അമ്മ നിഷേധിക്കുകയായിരുന്നു. തങ്ങളുടെ കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിലാണെന്നും വീട്ടില്‍ ആരും പണം കൊണ്ട് തന്നിട്ടില്ലെന്നും സുന്ദരയുടെ അമ്മ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
കൂടാതെ പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ബിജെപിയുടെ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീകാന്തും ആവശ്യപ്പെട്ടിരുന്നു. എല്ലാം കെട്ടിച്ചമച്ച കഥയാണ്. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം ലീഗ്-സിപിഎം ഗൂഢാലോചന ആണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Discussion about this post