(നിലപാട് ) കെവിയെസ് ഹരിദാസ്
പാക് അധീന കാശ്മീരില്‍ ( പിഒകെ) ജനങ്ങളുമായി അടുത്തു പെരുമാറാന്‍ ഇന്ത്യ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. അവിടത്തെ ജനതയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയും വെയ്ക്കുന്നു. ജമ്മു കാശ്മീരിലെ വിഘടന വിധ്വംസക ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിന് പകരമാണ് ഇത്തരമൊരു നീക്കം ഡല്‍ഹി നടത്തുന്നത് എന്നതാണ് സൂചനകള്‍. പിഒകെയിലെ ജനങ്ങള്‍ക്കിടയില്‍ ഇന്നിപ്പോള്‍ ഇന്ത്യ അനുകൂല നിലപാട് പ്രകടമാവുന്നുണ്ട്. പാക് ഭരണകൂടത്തോടും നവാസ് ഷേരീഫിനോടും അവര്‍ പ്രകടിപ്പിച്ച അഭിപ്രായഭിന്നതയും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
അന്‍ജുമാന്‍ മിന്‍ഹജ് ഇ റസൂല്‍ ചെയര്മാന് മൌലാന സെയ്ദ് അത്തര്‍ ഹുസൈന് ദെഹ്ലാവി അടുത്തിടെ പാക് അധീന കാശ്മീരില്‍ സന്ദര്‍ശനം നടത്തുകയും അവിടത്തെ ജനങ്ങളുമായി ആശയവിനിമയത്തിനു തയ്യാറാവുകയും ചെയ്തു. അദ്ദേഹമാണ് അവിടത്തെ ജനതയുടെ വികാരം പങ്കുവെച്ചത്. ഈ നീക്കത്തിന് പിന്നില്‍ ജമ്മു കാശ്മീര്‍ ഭരണത്തിന്റെയും നരേന്ദ്ര മോഡിയുടെയും ആശീര്‍വാദമുണ്ട് എന്നതാണ് സൂചന. പിഒകെയില്‍ ഒരു ഇന്ത്യ അനുകൂല ചലങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു അന്‍ജുമാന്‍ മിന്‍ഹജ് ഇ റസൂല്‍ ചെയര്‍മാന്റെ സന്ദര്‍ശനം. 2014 അവസാനമാണ് മൌലാന സെയ്ദ് അത്തര്‍ ഹുസൈന് ദെഹ്ലാവി ആദ്യമായി അവിടെ പോയത്. അതിനുശേഷം അദ്ദേഹവും അന്‍ജുമാന്‍ മിന്‍ഹജ് ഇ റസൂലിന്റെ പ്രതിനിധികളും ആ ബന്ധം നിലനിര്‍ത്തി. പലവട്ടം പിഒകെ ജനതയുമായി ആശയവിനിമയം നടന്നു എന്നതാണ് ഈ നീക്കം ഗുണകരമാവുന്നു എന്ന വിലയിരുത്തലിനു കാരണം.
ദേശീയ വീക്ഷണത്തോടെ കാശ്മീരി ജനതക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അന്‍ജുമാന്‍ മിന്‍ഹജ് ഇ റസൂല്‍. കാശ്മീരി പണ്ഡിറ്റുമാര്‍ തങ്ങിയ ക്യാമ്പുകളില്‍ സഹായവുമായി എത്താന്‍ അവര്‍ തയ്യാറായിട്ടുണ്ട്. അങ്ങിനെ ഒരിക്കലും കാശ്മീരി മുസ്ലീം പ്രസ്ഥാനങ്ങള്‍ മുന്‍പ് കാണിച്ചിരുന്നില്ല എന്നത് പ്രധാനമാണ്.
പിഒകെയിലെ ജനങ്ങള്‍ക്കിടയില്‍ പാക് അധികൃതരെക്കുറിച്ചുള്ള വിശ്വാസത്തിനു കോട്ടം സംഭവിച്ചിട്ടു കാലമേറെയായി. ഇനിയും പാക്കിസ്ഥാന്റെ ഭാഗമായിരുന്നിട്ട് കാര്യമില്ലെന്ന ചിന്തയിലാണ് അവിടത്തെ വലിയൊരു ഭാഗം ജനങ്ങള്‍ ; പ്രത്യേകിച്ച് യുവ തലമുറ. എന്നാല്‍ പരസ്യമായി പറയാന്‍ അടുത്തകാലം വരെ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വികസനം എത്തിനോക്കാത്ത ആ മേഖലയിലെ ജനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗമായതിന് സ്വയം ശപിക്കുകയാണിപ്പോള്‍. ഒരു പ്രമുഖ ഹിന്ദി ന്യൂസ് ചാനലും ഈ സത്യാവസ്ഥ അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു. പിഒകെ സ്വതന്ത്രമാകണം എന്ന ചിന്ത ശക്തമാവുന്നു എന്നതാണ് മറ്റൊരു കാര്യം. ഇനി ഒരിക്കല്‍ ഒരു തീരുമാനം എടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇന്ത്യയുടെ ഭാഗമാവാന്‍ തങ്ങള്‍ വോട്ടു ചെയ്യുമെന്നും അങ്ങിനെ തീരുമാനിക്കുമെന്നും പി ഓ കെയിലെ ജനങ്ങള്‍ പറയുന്നു.
.
ജമ്മു കാശ്മീരുമായി താരതമ്യം ചെയ്യുമ്പോള്‍ പിഒകെയില്‍ വികസനം തീരെയെത്തിയിട്ടില്ല. യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം കുറവ്. പുറമേ പോയി പഠിക്കാന്‍ തക്കവിധം സാമ്പത്തിക സ്ഥിതിയും പലര്‍ക്കുമില്ല. അതിനിടയിലാണ് പ്രകൃതി ക്ഷോഭവും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും. ഇതൊക്കെ അവരുടെ ജീവിതം വിഷമകരമാക്കിയിട്ടുണ്ട്. കാലങ്ങളായി ഈ സ്ഥിതി തുടരുന്നു. പാക് സര്‍ക്കാര്‍ അവര്‍ക്കായി കാര്യമായി ചെയ്യുന്നില്ല എന്ന തോന്നലും വ്യാപകമായിത്തുടങ്ങി. അതിനിടയിലാണ് ജമ്മു കാശ്മീരിലെ വികസന പദ്ധതികളും മാറ്റവും പ്രകടമാകുന്നത്. അടുത്തകാലത്ത് പ്രകൃതിക്ഷോഭം ഉണ്ടായപ്പോള്‍ ഇന്ത്യ സര്‍ക്കാര്‍ അവിടെ സ്വീകരിച്ച നടപടികള്‍ അവരും കാണുന്നുണ്ടായിരുന്നു. സൈന്യം നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍, വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ച സഹായം തുടങ്ങിയതെല്ലാം അവര്‍ തിരിച്ചറിയുന്നു. എന്നാല്‍ പാക്കിസ്ഥാന് അതിനൊന്നും ശ്രമിച്ചില്ല എന്നതും പിഒകെയിലെ ജനങ്ങള്‍ ഇന്നിപ്പോള്‍ തുറന്നു പറയുന്നു. വെള്ളപ്പൊക്ക കെടുത്തി അനുഭവിച്ച ജനങ്ങള്‍ക്കൊപ്പം ദീപാവലി ദിനം ചിലവിടാന്‍ നരേന്ദ്രമോഡി തയ്യാറായത് പലരും എടുത്തുപറഞ്ഞതായി ടിവി ചാനല്‍ പറയുന്നു. നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തന ശൈലിയില്‍ അവര്‍ സന്തുഷ്ടരുമാണ്. ദീപാവലി ദിനത്തില്‍ വെള്ളപ്പൊക്ക കെടുതി അനുഭവിച്ചവര്‍ക്കൊപ്പം ചിലവിടാനും അവരുടെ വിഷമം മനസിലാക്കാനും മോഡി തയ്യാറായപ്പോള്‍ അതൊന്നും പാക് പ്രധാനമന്ത്രിയില്‍ നിന്നോ മറ്റു മന്ത്രിമാരില്‍ നിന്നോ കണ്ടില്ല എന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അവരിന്ന് ഒരുതരത്തില്‍ നരേന്ദ്ര മോഡിയുടെ ആരാധകരായി മാറിയിരിക്കുന്നു; ഇതും ഒരു ‘മോഡി എഫക്റ്റ്’ തന്നെ
2014 സെപ്റ്റംബര്‍ 7 ന് നവാസ് ഷെരീഫ് പിഒകെയിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെത്തിയിരുന്നു. അന്നവിടെ ‘നവാസ് ഷെരീഫ് ഗോ ബാക്ക് ‘ വിളികള്‍ അവിടെ പരസ്യമായി ഉയര്‍ന്നു. യുവാക്കളാണ് അതിനു നേതൃത്വം നല്‍കിയത്; അവര്‍ക്കൊപ്പം സ്ത്രീകളും അന്ന് പാക് പ്രധാനമന്ത്രിക്കെതിരെ തെരുവിലിറങ്ങുകയുണ്ടായി. ഇന്ത്യയിലെ , ജമ്മു കാശ്മീരിലെ, ജനങ്ങള്‍ക്ക് വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ലഭിച്ച വമ്പിച്ച സഹായത്തെക്കുറിച്ചും അവരന്ന് ചൂണ്ടിക്കാട്ടി. പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതാണ്. പിഒകെയില്‍ നിലവിലുള്ള ‘അസ്വസ്ഥതകളെ’ ക്കുറിച്ചും പാക് മാധ്യമങ്ങള്‍ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അവിടെ ശക്തമായ ഇന്ത്യ അനുകൂല തരംഗം വളരുന്നു എന്നതാണ് അവരുടെ വിലയിരുത്തല്‍.
പിഒകെ സ്വതന്ത്രമാകണം എന്നതാണ് അവിടത്തെ യുവാക്കള്‍ മുന്നോട്ടുവെക്കുന്ന ചിന്ത. അതോടെ തങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ കഴിയുമെന്നും അവരാശിക്കുന്നു. എളുപ്പം നടക്കാന്‍ പോകുന്ന കാര്യമല്ലെങ്കിലും പാക് ഭരണകൂടത്തെ അത് വല്ലാതെ അലട്ടുന്നുണ്ട്. അടുത്തിടെ വീണ്ടും കാശ്മീര്‍ പ്രശ്നം കൂടുത്തല്‍ ശക്തമായി ഉന്നയിക്കാന്‍ പാക്കിസ്ഥാന് തയ്യാറാവുന്നത് ഇതുകൊണ്ടുകൂടിയാണ് എന്നതാണ് കണക്കുകൂട്ടല്‍. അടുത്തിടെ ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പിഒകെയിലെ ജനങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്യാന്‍ മോഡി തയാറായത് ഓര്‍ക്കുക. അവിടത്തെ സ്ഥിതിഗതികള്‍ നന്നായി മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹവും ഇന്ത്യ ഭരണകൂടവും നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണത്.
മറ്റൊന്ന്, ഭീകരവാദം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ആണ് പിഒകെയിലെ ജനങ്ങളെ അലട്ടുന്നത്. ഒരുകാലത്ത് അവിടത്തെ യുവജനത ഭീകരവാദത്തിന്റെ പാതയിലായിരുന്നു. പിഒകെ ആയിരുന്നു എന്നും ഭീകരപ്രസ്ഥാനങ്ങളുടെ താവളം. പരിശീലന ക്യാമ്പുകള്‍ അവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും അത്തരം ചില ക്യാമ്പുകള്‍ ഉണ്ടെങ്കിലും പിഒകെയിലെ യുവാക്കള്‍ അതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഭീകരവാദമാണ് തങ്ങളെ തകര്‍ത്തതെന്നും തങ്ങളുടെ ഭാവി നശിപ്പിച്ചതെന്നും വലിയൊരു വിഭാഗം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. മത ഭീകരവാദത്തിനെതിരെ അവര്‍ക്കിടയില്‍ തന്നെ ചിലര്‍ ശക്തമായ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. അതും ഐ എസ് ഐ പാക് നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു.
ജമ്മു കാശ്മീരിനുവേണ്ടി ഇസ്ലാമാബാദ് അവകാശം ഉന്നയിക്കുന്നത് തുടരുമ്പോള്‍ പാക്കിസ്ഥാന്റെ സ്വന്തം തട്ടകത്തില്‍ തന്നെ ഇന്ത്യ അനുകൂല വികാരം വളര്‍ത്താനാണ് ഡല്‍ഹി ശ്രമിക്കുന്നത്. ഇത് ഇന്ത്യ സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നില്ല എന്നത് ശരിയാണ്. പക്ഷെ അവിടെയുള്ള മുസ്ലിം സംഘടനകളെയും അതിന്റെ നേതാക്കളെയുമൊക്കെ ജമ്മു കാശ്മീരിലെ വികസനവും മാറ്റവും ധരിപ്പിക്കാന്‍ കഴിയുന്നു. ജമ്മു കാശ്മീരിലെ മുസ്ലിം സംഘടനകള്‍ക്ക് പിഒകെയിലുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും പലതും ചെയ്യാന്‍ കഴിയുമെന്നു ഇന്ത്യ മനസിലാക്കിയിട്ടുണ്ട്. ബിജെപിക്ക് കൂടി പങ്കാളിത്തമുള്ള ജമ്മുകാശ്മീര്‍ ഭരണവും അതില്‍ വളരെയേറെ സഹായകരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
Discussion about this post