ലഖ്നൗ: കോവിഡ് ബാധ മൂലം മാതാപിതാക്കളെയോ നിയമപരമായുള്ള രക്ഷിതാവിനെയോ കുടുംബത്തിലെ വരുമാനസ്രോതസ്സോ നഷ്ടമായ അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് 18 വയസ് തികയുന്നത് വരെ പ്രതിമാസം 4000 രൂപ വീതം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ബാല്‍ സേവ യോജന പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നല്‍കുന്നത്. “ഖോരക്പൂരില്‍ മാത്രം ആറ് കുട്ടികള്‍ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമാവുക വഴി അനാഥരായി. 174 കുട്ടികളെങ്കിലും കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവരുന്ന വ്യക്തിയെ നഷ്ടമാവുക വഴി അനാഥരായി. ഇവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും,” യോഗി ആദിത്യനാഥ് പറഞ്ഞു.
ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് നടപടിയെടുത്തിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കും. ടെക്നിക്കല്‍ കോഴ്സുകള്‍ ചെയ്യുന്ന കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായി ടാബ്ലെറ്റ് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമാവുകയോ നിയമപരമായുള്ള രക്ഷിതാവിനെ നഷ്ടമാവുകയോ വഴി അനാഥരാവുന്ന കുട്ടികള്‍ക്ക് മറ്റ് ചില സഹായപദ്ധതികള്‍ കൂടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post